Saturday, August 21, 2010

ഞാന്‍ ഇന്ത്യാവിഷന്റെ ബി.ഒ.ടി. മേധാവി - എം വി. നികേഷ്‌ കുമാര്‍

പ്രശാന്ത് ആര്‍.നായര്‍

മലയാളത്തില്‍ ഏഷ്യാനെറ്റ് ശശികുമാര്‍ തുടങ്ങി വെച്ച വാര്‍ത്താ ചാനല്‍ സംസ്‌കാരത്തിന് ആ നിന്ന നില്‍പ്പില്‍ നിന്ന് ശ്രദ്ധേയമായ മാറ്റം വരുത്തിയത് ഇന്ത്യാവിഷനും അതുവഴി എം.വി. നികേഷ്‌കുമാര്‍ എന്ന വാര്‍ത്താ അവതാരകനും ആണ്. ഇപ്പോള്‍ ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം എം.വി. നികേഷ്‌കുമാര്‍ ഇന്ത്യാവിഷനോട് വിടപറഞ്ഞിരിക്കുകയാണ്. ഇന്ത്യാവിഷന്റെ ഏഴുവര്‍ഷക്കാലം കേരള രാഷ്ട്രീയ- സാമൂഹിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ ഒരു ദ്യശ്യമാധ്യമം സാധ്യമാക്കിയ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ചരിത്രരചനയുണ്ട്. ഇന്ത്യാവിഷനുമായുളള കെട്ടുപാടുകളില്‍ നിന്ന് മാറിനിന്ന് കൊണ്ട് കഴിഞ്ഞകാലത്തെ ആ ചാനലിന്റെ പ്രവര്‍ത്തനത്തെയും അക്കാലത്തെ കേരള രാഷ്ട്രിയത്തെയും സമൂഹത്തെയും അതിനൊക്കെ ഇന്ന് വന്നിരിക്കുന്ന പരിവര്‍ത്തനത്തെയും വിലയിരുത്തുകയാണ് ഇവിടെ അദ്ദേഹം. ഇതില്‍ ഓര്‍മകളുടെ ഉപ്പ് പരലുകളും കനലുകളും ഇടകലര്‍ന്ന് വേര്‍തിരിക്കാനാകാതെ കിടക്കുന്നു. ഒപ്പം ചാനല്‍ വിടുന്നതിനുളള കാരണങ്ങളും ഭാവി പദ്ധതികളും അദ്ദേഹം ആദ്യമായി വെളിപ്പെടുത്തുകയുമാണ് ഈ അഭിമൂഖത്തിലൂടെ.



ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന എം.വി. നികേഷ് കുമാര്‍ ആ ചാനലുമായി ബന്ധം വേര്‍പെടുത്തിയിരിക്കുന്നു. ആ ചാനലിന്റെ തുടക്കം മുതല്‍, കഴിഞ്ഞ ഏഴരവര്‍ഷക്കാലമായി ഉണ്ടായിരുന്ന ഈ സുദൃഢമായ ബന്ധം അവസാനിക്കുന്നതിനുളള കാരണമെന്താണ്?

2003-ല്‍ ഇന്ത്യാവിഷന്‍ തുടങ്ങുമ്പോള്‍ മുഴുവന്‍ സമയ വാര്‍ത്താചാനല്‍ (സീംലെസ്) മലയാളത്തിന്റെ ആവേശമായിരുന്നു. ആ സമയത്ത് നിലവിലെ പത്രങ്ങള്‍ക്കും അന്നുണ്ടായിരുന്ന ചാനലുകള്‍ക്കും നിയതമായ ഒരു രൂപവും സംവിധാനവും ഉണ്ടായിരുന്നു. ചില പത്രങ്ങള്‍ ചില വാര്‍ത്തകള്‍ കൊടുക്കും. മറ്റു ചിലര്‍ അത് കണ്ടില്ലന്ന് നടിക്കും. എല്ലാ വാര്‍ത്തകളും എല്ലാവരും കൊടുക്കും എന്ന സ്ഥിതിവിശേഷം അന്ന് ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷന്‍ ആ ചട്ടക്കൂടിനെ അടിച്ചുടച്ചു. ഒരു പുതിയ രീതി- വാര്‍ത്തകള്‍ അന്തരിക്ഷത്തില്‍ പാറികളിക്കുന്ന അവസ്ഥ വന്നു. ആര്‍ക്കും വാര്‍ത്തകള്‍ ഒളിപ്പിച്ചുവെക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഇന്ത്യാവിഷന്‍ പി.കെ. കുഞ്ഞാലികുട്ടിക്ക് എതിരായ റെജീനയുടെ ആരോപണങ്ങള്‍ എയര്‍ ചെയ്തു. ഈ വാര്‍ത്ത പീന്നിട് പലഘട്ടങ്ങളിലും ഞങ്ങളെ ക്രൂശിക്കാന്‍ ഉപയോഗിക്കപ്പെട്ടു. തുടക്കമായിരുന്നതിനാല്‍ അക്കാര്യം എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ അഭയകേസില്‍ സിസ്റ്റര്‍ സെഫിയുടെ നാര്‍കോ ടെസ്റ്റിന്റെ നിര്‍ദ്ദേശങ്ങള്‍ ആദ്യം സംപ്രഷണം ചെയ്തത് മനോരമ ന്യൂസ് ആയിരുന്നു. അഭയ കേസിന്റെ മുന്‍ നാള്‍വഴികളില്‍ മനോരമ പത്രം എന്തു ചെയ്തു എന്നത് നമുക്ക് മുന്നിലുണ്ട്. മനോരമ ന്യൂസ് ചാനലിനോ പത്രത്തിനോ ഇന്നത് തുടരാന്‍ കഴിയുന്നില്ല. മനോരമ ന്യൂസിന് അവരുടെ എഡിറ്റോറിയലില്‍ വെച്ച് അതിന്റെ സംപ്രഷണം മാറ്റി വെക്കാന്‍ കഴിഞ്ഞില്ല. ആ രീതിയില്‍ പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ വയ്യാത്ത ഒരു അവസ്ഥ ഇന്ത്യാവിഷന്‍ സൃഷ്ടിച്ചു. അതായിരുന്നു 2003-ല്‍ ഇന്ത്യാവിഷന്‍ തുടങ്ങിയപ്പോള്‍ അതിന് ഉണ്ടായിരുന്ന റോള്‍.

ഇന്ന് കാര്യങ്ങള്‍ മാറി. ഇന്ന് വ്യത്യസ്തമായ രീതിയിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടത്. നമ്മൂടെ സമൂഹത്തില്‍ മുഴുവന്‍ പരസ്പര സംശങ്ങള്‍ നിലനില്‍ക്കുകയാണ്. മതങ്ങള്‍ തമ്മില്‍ സ്പര്‍ധ നിലനില്‍ക്കുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.പരിസ്ഥിതി വന്‍തോതില്‍ കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ആകെ കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു. കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വലിയതോതിലുളള മീഡിയ ആക്ടിവിസം അനിവാര്യമായി മാറി.



ഇന്ത്യാവിഷന്‍ വിടുന്നതിന് കാരണമായത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ മാറിയ ഈ സമൂഹത്തില്‍ താങ്കള്‍ ഇനി എങ്ങനെ പ്രവര്‍ത്തിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്?

കഴിഞ്ഞ ഏഴരവര്‍ഷങ്ങളായി എനിക്ക് ഇന്ത്യാവിഷനുമായി ഉണ്ടായിരുന്നത് ബി.ഒ.ടി.(ബില്‍റ്റ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) ബന്ധമായിരുന്നു. ഇന്ന് ഏറ്റവുമധികം പരസ്യവരുമാനം ഉളള ന്യൂസ് ചാനലുകളില്‍ ഒന്നാണ് ഇന്ത്യാവിഷന്‍. പീക് അവേഴ്‌സില്‍ (വൈകിട്ട് ആറുമുതല്‍ പതിനൊന്നു വരെ) എങ്ങനെ പരസ്യം കുറയ്ക്കാം എന്നതാണ് ഇന്ത്യാവിഷനില്‍ ഞാന്‍ ഒടുവില്‍ കേട്ട ചര്‍ച്ച. വലിയ തോതിലുളള വികസനം,എല്ലാ തരത്തിലുമുളള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ മാനേജ്‌മെന്റിനോട് നിരന്തരമായി സംസാരിക്കുകയായിരുന്നു.മുന്നോട്ടുളള പോക്കിനെ കുറിച്ച്. വിവിധ മേഖലകളില്‍ വ്യാപിക്കുന്നതിനെ കുറിച്ച്, ഗള്‍ഫ് മേഖലയില്‍ വലിയതോതില്‍ റീച്ച് ഉണ്ടാക്കുന്നതിനെ കുറിച്ച്, വിദേശമലയാളികളുടെ പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനെ കുറിച്ച്, സമവാര്‍ത്താവിതരണത്തിനുളള സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച്, മൊത്തം ന്യൂസൂം ഒറ്റക്കൂടക്കിഴില്‍ എത്തിക്കുന്നതിനെ കുറിച്ച് ഒക്കെ സംസാരിച്ചു. ഇവയെല്ലാം കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ചര്‍ച്ചകളായും മിനുറ്റ്‌സായും അവശേഷിച്ചു. എന്റേതായിട്ടുളള ഈ ആശയങ്ങളെല്ലാം എവിടെയൊക്കെയോ പറയുന്നത് നടപ്പിലാകുന്നില്ല എന്ന് വന്നപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഞാന്‍ മുനിറീനെ അറിയിക്കുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം മുനിറീന്റെ പിന്നാലെ നടന്നാണ് ഞാന്‍ രാജി അംഗീകരിപ്പിച്ചെടുത്തത്.



ഇന്ത്യാവിഷനില്‍ നടക്കാതെ പോയ ഈ ആശയങ്ങള്‍ ഏങ്ങനെ നടപ്പിലാക്കുന്നതിനാണ് ഇനി താങ്കള്‍ ശ്രമിക്കുന്നത്?

പറയാം. ഇന്നത്തെ മലയാളി തലമുറയുടെ കാഴ്ചപ്പാട് എന്താണെന്ന് വെളിവാക്കപ്പെടണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സാമ്പ്രദായിക മാധ്യമ പ്രവര്‍ത്തനത്തിന് അപ്പുറത്ത് പുതിയ ഒരു ശൈലി രൂപപ്പെടേണ്ടിയിരിക്കുന്നു. സീംലെസ് ന്യൂസ് ചാനല്‍ എന്ന പ്രക്രിയയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് രൂപമാറ്റം വേണ്ടിവന്നിരിക്കുന്നു. ഒരു പുതിയ ചാനല്‍ ആണ് എന്റെ ലക്ഷ്യം. പുതിയ ചാനല്‍ എന്നത് ഇന്റര്‍നെറ്റിനെക്കൂടി ബന്ധിപ്പിക്കുന്നതായിരിക്കണം ഒരു പത്രത്തിന്റെ ഹാര്‍ഡ് കോപ്പി എന്നത് ഒഴിച്ചുളള എല്ലാ മാധ്യമങ്ങളും ഇതില്‍ ഉള്‍ച്ചേരും. ഇന്ന് ഐപാഡിന്റെയും ഐഫോണിന്റെയും കാലമാണ്. എല്ലാ മലയാളികളും ഒരോ ജേര്‍ണലിസ്റ്റുകളാണ്. എല്ലാവര്‍ഷവും ഇന്ത്യാവിഷനിലേയ്ക്ക് പുതിയ ആള്‍ക്കാരെ ക്ഷണിക്കാറുണ്ട്. ജേണലിസ്സം പാസ്സായി വരുന്ന കുട്ടികളുടെ പൊതുവിവരം എന്നെ നിരാശപ്പെടുത്താറുണ്ട്. മെഡിക്കല്‍, എഞ്ചിനിയറിംഗ് തുടങ്ങിയ വിവിധ എന്‍ട്രന്‍സ് ടെസ്റ്റുകള്‍ക്ക് ശ്രമിച്ച് കിട്ടാതെ വരുന്നവരാണ് പലപ്പോഴും ജേണലിസ്റ്റുകളായി എത്തിപ്പെടുന്നത്. അവരില്‍ നിന്ന് നമുക്ക് വലിയ പ്രതീക്ഷ വേണ്ട.

മലയാളി സമൂഹത്തെ മുഴുവന്‍ ജേണലിസ്റ്റുകള്‍ ആക്കാനുളള പദ്ധതിയാണ് ഇത്. ഉദാഹരണത്തിന് ഒരു ചണ്ഡിഗഢുകാരന്‍ കേരളത്തില്‍ വന്നാല്‍ ആദ്യകാഴ്ചയില്‍ അവന്‍ കേരളം എത്ര മനോഹരമാണന്ന് പറയും. അതേ സമയം മലയാളി ആദ്യമായി ചണ്ഡിഗഡിലെത്തിയാല്‍ അവന്‍ അവിടുത്തെ കുഴപ്പങ്ങളാണ് കാണുക. മലയാളികളുടെ ഈ ജേണലിസ്റ്റ് സ്വഭാവം നമുക്ക് ഇതിനായി പ്രയോജനപ്പടുത്തണം. ഇന്ന്

അവന്റെ ഫോണില്‍ത്തന്നെ ക്യാമറയുണ്ട്. അതുവഴി എടുക്കുന്ന ദൃശ്യങ്ങള്‍ സെന്‍ഡ് ചെയ്യാനുളള 3-ജി സംവിധാനമുണ്ട്. ഇതിനൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയാണ് വേണ്ടത്- ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റ്. അതുവഴി അവന്റെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും എത്തിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം രൂപവത്ക്കരിക്കണം. മലയാളി, കേരളൈറ്റ് എന്നിങ്ങനെ രണ്ടായിട്ട് സമുദായത്തെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ഇന്ന് നമ്മള്‍ കാണുന്ന ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനല്‍ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കപ്പുറം കാണാന്‍ ഇടയില്ല. തിയേറ്ററില്‍ റിലീസ്‌ചെയ്യുന്നതുപോലെ നമ്മുടെ ഹോം തിയേറ്ററില്‍ റിലീസ് ചെയ്ത് കാണാനാകും. വൈകിട്ട് ഏഴരമണിക്കുളള സീരിയല്‍ ആ സമയത്ത് കുത്തിയിരുന്ന് കാണുകയും അതോടൊപ്പം അതിലെ മുഴുവന്‍ പരസ്യങ്ങളും കാണുകയും ചെയ്യേണ്ട ആവശ്യം അന്ന് ഉണ്ടാകുകയില്ല. അത് നമുക്ക് ഡൗണ്‍ ലോഡ് ചെയ്ത് ഏതു സമയത്തും കാണാന്‍ സാധിക്കാവുന്ന സംവിധാനം ഉണ്ടാകും. എന്നാല്‍ ന്യൂസ് എപ്പോഴും ലൈവ് ആണ്. അത് ആ സമയത്ത് കണ്ടേ പറ്റൂ. തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍ അതത് സമയത്ത് എയര്‍ ചെയ്യപ്പെടുന്ന അനുഭവമായി മാറും. ഒരു സ്‌ക്രീന്‍ മാത്രമാണ് എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് ആവിശ്യം. അതില്‍ കാണുന്നതിനുളള കണ്ടന്റ് വെറേയെതെങ്കിലും വഴിയിലൂടെ കിട്ടിയേക്കും. അതിനായി നിശ്ചിത സമയത്ത് കാത്തിരിക്കേണ്ട കാര്യമില്ല. എന്നാല്‍ ന്യൂസിനെ സംബന്ധിച്ച് അത് തത്സമയം എന്നത് കടന്നു വരും. പണ്ട് തത്സമയം രാഷ്ട്രിയക്കാരന്റെ കാര്യം മാത്രമായിരുന്നു. എങ്കില്‍ ഇന്നത് ഏതുമേഖലയുടെയും കാര്യമായി മാറും. ഞാന്‍ മുന്‍പ് പറഞ്ഞത് മനസ്സിലാക്കാനുളള സാഹചര്യം ഉണ്ടാകും. ഇനി ഗ്ലോബല്‍ മലയാളികളുടെ കാര്യം. ഇന്റര്‍നെറ്റാണ് അവന്റെ ആയുധം. അവന് ടി.വി.യുടെ ഇന്റര്‍നെറ്റ് വേര്‍ഷന്‍ നല്‍കും. ടി.വി. യില്‍ നിന്ന് പറിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കില്ല ഇത്. ഒരു ഐ പാഡില്‍ പത്രത്തിന്റെ പേജ് ലഭിക്കുന്നതുപോലെയും ആയിരിക്കില്ല ഇത്. പത്രത്തിന് ഗ്രാഫിക്‌സ് മാത്രമെ സാധ്യമാകുകയൂളു. എന്നാല്‍ ടി.വി.യുടെ ഇന്റര്‍നെറ്റ് എഡീഷന് ആനിമേഷന്‍ പ്ലേ ചെയ്യാന്‍ സാധിക്കും. ഉദ്ദാഹരണത്തിന് ഒരു വിമാനം തകരുന്ന വാര്‍ത്തയോടൊപ്പം പത്രത്തിന് അതിന്റെ ഗ്രാഫിക്‌സ് നല്‍കാനേ കഴിയൂ. നമുക്ക് ആനിമേഷനും ദൃശ്യങ്ങളും കൊടുക്കാന്‍ കഴിയും. പണ്ട് നവോത്ഥാനപ്രസ്ഥാനങ്ങളും കേഡര്‍ പാര്‍ട്ടികളും കെട്ടിപ്പടുത്തതുപോലെ മലയാളികളുടെ ഒരു വേദിയായി പുതിയ ന്യൂസ് ചാനലിനെയും അതിന്റെ ഇന്റര്‍നെറ്റ് ബന്ധത്തെയും കെട്ടിപ്പടുക്കും. ആഗോളമലയാളികള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനുളള വേദിയായി നെറ്റ് വര്‍ക്കിങ് സൈറ്റിനോടൊപ്പം ടെലിവിഷന്റെ ധര്‍മം കൂടി നിര്‍വഹിക്കും.



ഇങ്ങനെയൊരു പുതിയ ചാനല്‍ വരുമ്പോള്‍ നിലവിലുളളവയില്‍ നിന്ന് വ്യത്യസ്തമായി എന്ത് രാഷ്ട്രീയം അവതരിപ്പിക്കുന്നതാണ് അതിന് കഴിയുക?

അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കായിരിക്കും ഊന്നല്‍. ഭൂമിപ്രശ്‌നം, പരിസ്ഥിതിപ്രശ്‌നം, പ്രോ ഡവലപ്‌മെന്റ്, അഴിമതിക്കെതിരെ കുരിശുയുദ്ധം എന്നിവയായിരിക്കും അതിന്റെ രാഷ്ട്രീയം. പരിസ്ഥിതി കൈയേറ്റത്തിനെതിരെ പ്രകടമായ നിലപാട് സ്വീകരിക്കും. കേരളത്തിന്റെ പരിസ്ഥിതി പുന:സ്ഥാപനമായിരിക്കും ഒന്നാമത്തെ ലക്ഷ്യം.



ഇന്ന് ഇവിടത്തെ മാധ്യമങ്ങളില്‍ മുന്‍പ് താങ്കള്‍ പറഞ്ഞ രണ്ട് കാര്യങ്ങളും ഒരുകുടക്കീഴില്‍ വരുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. വികസനാനൂകുല നിലപാടും പരിസ്ഥിതി പുന:സ്ഥാപനവും തമ്മില്‍ ഏറ്റുമുട്ടാനിടയില്ലേ?

തെറ്റിദ്ധാരണയാണിത്. കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ ഏങ്ങനെയാണ് ക്ലാഷ് ഉണ്ടാകുന്നത്? റോഡുവേണം എന്ന കാര്യത്തില്‍ മലയാളികള്‍ക്കിടയില്‍ ക്ലാഷ് ഉണ്ടാകുന്നു എന്ന് വിലയിരുത്തുന്നത് തെറ്റാണ്. കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന കേവല പരിസ്ഥിതി വാദികള്‍ യഥാര്‍ഥ പരിസ്ഥിതി വാദികളല്ല. കേരളത്തിലെ റോഡുകള്‍ ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രകടമായ നിലപാട് സ്വീകരിക്കും. അതേ സമയം ശരിയായ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടും. ചില കാര്യങ്ങളില്‍ ഇന്ത്യാവിഷന്റെ ഒരു തുടര്‍ച്ചയായിരിക്കും പുതിയ ചാനല്‍. ഉദാഹരണത്തിന് ഇന്ത്യാവിഷന്‍ മുന്നോട്ടുവെച്ച മൂന്നാര്‍ വിമോചനം. അതൊരു മുദ്രാവാക്യമായിരുന്നു. ടാറ്റ മൂന്നാറിനെ കൈവശപ്പെടുത്തിവെച്ച കാര്യത്തില്‍ ഞങ്ങള്‍ കാംപെയിന്‍ നടത്തി. അതിന്റെ ഒടുവില്‍ കേരളത്തിന് ലഭിച്ചത് മൂന്നാര്‍ ടൗണ്‍ഷിപ്പ് ആണ്. അതല്ല അതിന്റെ പൂര്‍ത്തികരണം. പാവപ്പെട്ടവന്റെ ഭൂമി അവന് കിട്ടണം. പക്ഷേ, ഒരു പരിധിവരെ അതില്‍ വിജയിച്ചു. പരിസിഥിതി വിഷയങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് മാധ്യമങ്ങള്‍ക്കേ കഴിയൂ. പ്രത്യേകിച്ച് ടി.വി..ക്ക്. വെളളക്കടലാസിലെ കറുത്ത അക്ഷരങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. എന്നാല്‍ ദൃശ്യങ്ങള്‍ക്ക് കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ സാധിക്കും. പരിസ്ഥിതിക്കായി 30% സ്ഥലം നീക്കിവെക്കും. പിന്നെ അഴിമതിയെ റിയാലിറ്റി ഷോയാക്കി മാറ്റും. അഴിമതിക്കാരന്‍ തന്റെ മുന്നില്‍ വന്നേക്കാവുന്ന സിറ്റിസണ്‍ ജേണലിസ്റ്റിനെ എപ്പോഴും ഭയക്കുന്ന അവസ്ഥയുണ്ടാകും. അഴിമതിക്കാര്‍ വിറച്ചു കൊണ്ട് ജീവിക്കുന്ന അവസ്ഥയുണ്ടാകും.



മൂന്നാര്‍ വിഷയത്തില്‍ ഇന്ത്യാവിഷന്‍ നിലപാട് രൂപപ്പെട്ടതാണോ അതോ എം.വി. നികേഷ്‌കുമാറിനുണ്ടായിരുന്ന വ്യക്തിപരമായ നിലപാട് ചാനലിന്റേതായി മാറിയതാണോ? ഇന്ത്യാവിഷനില്‍ താങ്കള്‍ക്കുണ്ടായിരുന്ന എഡിറ്റോറിയല്‍ സ്വാതന്ത്ര്യം കുറച്ചുനാള്‍ അടുത്തുനിന്ന് കണ്ടതുകൊണ്ടുളള അനുഭവം ഉളളതു കൊണ്ട് ചോദിക്കുകയാണ്.

ഇന്ത്യാവിഷന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും എന്റെ മേന്മയായിരുന്നു എന്ന് ഞാന്‍ അവകാശപ്പെടില്ല. സഹപ്രവര്‍ത്തകരുടെ ശക്തിയായിരുന്നു അതിന് കാരണം. ഇന്ത്യാവിഷന്‍ ഇതുവരെ നേടിയതൊന്നും എന്റെ ക്രെഡിറ്റല്ല. അത് എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഇന്ത്യാവിഷനില്‍ നല്ല പടക്കം പൊട്ടുന്നതുപോലെയുളള റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു. അവര്‍ക്ക് അവസരം കൊടുക്കാന്‍ കഴിഞ്ഞു, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എന്നതാണ് എന്റെ വിജയത്തിന് കാരണം.



അതുതന്നെയാണോ റെജീന വിഷയത്തിലും സംഭവിച്ചത്?

റെജീനയുടെ വെളിപ്പെടുത്തലുകള്‍ .... അത് സാധാരണ ഒരു ന്യൂസ് ചാനല്‍ ചെയ്യുന്ന സാധാരണ ഒരു ന്യൂസ് കവറേജ് മാത്രമാണ്. പക്ഷേ, ആ കാലഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പരിപാലിച്ചുപോന്ന ഒരു ശീലമുണ്ടായിരുന്നു. മുന്‍പത്തെ ജനറല്‍ എന്റടെയ്ന്‍മെന്റ്ചാനലുകളും പത്രങ്ങളും അക്കാര്യത്തില്‍ ഒരുപോലെയായിരുന്നു. ഏതൊക്കെ വാര്‍ത്ത കൊടുക്കാം എന്നത് മുന്‍പ് മുന്‍ നിശ്ചയപ്രകാരം തിരുമാനിക്കുന്നതാണ്. സിസ്റ്റര്‍ സെഫി മഠത്തിനുളളില്‍ വെച്ച് പുരോഹിതനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നത് നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് വഴി മനോരമ ചാനലിലൂടെ പറഞ്ഞപ്പോള്‍ ആരും ഞെട്ടിയില്ല. അതാണ് ഇന്ത്യാവിഷന്‍ കൊണ്ടുവന്ന എഡിറ്റോറിയല്‍ വിപ്ലവത്തിന്റെ ഫലം.



റെജീന സംഭവം അല്പം കൂടി വിശദീകരിക്കപ്പെടണം എന്ന് തോന്നുന്നു. ആ വാര്‍ത്തയുടെ ഉത്ഭവ വികാസപരിണാമങ്ങള്‍ എങ്ങനെ ആയിരുന്നു?

ആ സംഭവത്തില്‍ ഒരു എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ നേരിട്ട കാര്യങ്ങള്‍ പറയാം. ഇങ്ങനെ ഒരു വാര്‍ത്തയുണ്ടെന്ന് അന്നത്തെ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം.പി. ബഷീര്‍ ഡസ്‌കില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ആലപ്പുഴയില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുളള കുരുക്ഷേത്രം പരിപാടി ചെയ്യുകയായിരുന്നു. അതുകഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത വന്നിട്ടുണ്ടെന്ന് അസോസിയേറ്റ് എഡിറ്റര്‍ എന്‍.പി. ചന്ദ്രശേഖരന്‍ എന്നെ വിളിച്ചുപറഞ്ഞത്. അക്കാലത്ത് പലരും കരുതിയത് നമ്മള്‍ ആ വാര്‍ത്ത ലൈവ് ചെയ്തു എന്നാണ്. എന്നാല്‍ അത് ലൈവ് ആയിരുന്നില്ല. ഞങ്ങള്‍ അത് സംപ്രേഷണം ചെയ്തു. ആ വാര്‍ത്ത എത്രത്തോളം സത്യസന്ധമായിരുന്നു എന്ന കാര്യത്തില്‍ പിന്നീട് എഡിറ്റോറിയല്‍ ചര്‍ച്ച നടന്നിരുന്നു. ആ വാര്‍ത്ത യഥാര്‍ഥത്തില്‍ ആദ്യം എത്തിയത് ഏഷ്യാനെറ്റ് ഓഫിസിലെ ദീപയുടെ അടുത്താണ്. അജിത വഴിയാണ് ദീപയുടെ അടുത്ത് റെജീന എത്തുന്നത്. ദീപയും മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകരും അവരവരുടെ എഡിറ്റര്‍മാരെ ഈ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ ഡസ്‌കിലേക്കയച്ച വാര്‍ത്ത വെളിച്ചം കണ്ടില്ല. ഇന്ത്യവിഷനിലൂടെയാണ് അന്നത് വെളിച്ചം കണ്ടത്. ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി നടത്തിയ തുറന്നുപറച്ചിലിന് വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാവുകയും അതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് അവരുടെ സ്‌പേസ് അനുവദിക്കുകയും ചെയ്തു ഞങ്ങള്‍.



ഈ സമയത്തെപ്പോഴെങ്കിലും പി.കെ. കുഞ്ഞാലികുട്ടി താങ്കളെ വിളിച്ചിരുന്നോ?

എന്റെ ജീവിതത്തിലാദ്യമായി പി.കെ. കുഞ്ഞാലിക്കുട്ടിയും ഞാനുമായി ഫോണില്‍ സംസാരിക്കുന്നത് ആ വാര്‍ത്തയെ തുടര്‍ന്നാണ്. വാര്‍ത്ത സംപ്രേഷണം ചെയ്ത അന്നല്ല അദ്ദേഹം എന്നെ വിളിച്ചത്. ഉംറയ്ക്ക് പോയി വരുന്നവഴി ദുബായില്‍ വെച്ചോ മറ്റോ ആണെന്നുതോന്നുന്നു വിളിച്ചത്. ഞങ്ങളുടെ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു:

കുഞ്ഞാലിക്കുട്ടി: ആ വാര്‍ത്ത തെറ്റിദ്ധാരണമൂലമാണ് ഉണ്ടായത്. തെറ്റിദ്ധാരണ മൂലമാണ് നിങ്ങളെപ്പോലുള്ളവര്‍ ആ വാര്‍ത്ത വിശ്വസിക്കാനും കൊടുക്കാനും ഇടയായത്.

ഞാന്‍: അതില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല.

കുഞ്ഞാലിക്കുട്ടി: നികേഷിനെ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്.

ഞാന്‍:ഇന്ത്യാവിഷനില്‍ വരുന്ന ഓരോ വാര്‍ത്തയും ഞാന്‍ അറിഞ്ഞ് ഉറപ്പുവരുത്തി കൊടുക്കുന്നതാണ്.

കുഞ്ഞാലിക്കുട്ടി: ശരി, ആയിക്കോട്ടെ.

പി.കെ. കുഞ്ഞാലിക്കുട്ടിയുമായുളള എന്റെ ആദ്യ ടെലിഫോണ്‍ സംഭാഷണമായിരുന്നു ഇത്. പിന്നെ ഒരിക്കല്‍ മുഖാമുഖത്തിനായി വിളിച്ചിട്ടുണ്ട്. രണ്ടേരണ്ടു തവണയാണ് ഇതുവരെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടുളളത്.



ചെയര്‍മാന്‍ എം.കെ മുനിര്‍?

വാര്‍ത്ത അഞ്ചുമണിക്ക് എയര്‍ ചെയ്തതിന് ശേഷം കേരളത്തിലെ രാഷ്ട്രിയ അന്തരീക്ഷമാകെ ചൂടുപിടിച്ചു. യു.ഡി.എഫിലെ ഏറ്റവും പവര്‍ഫുള്‍ മിനിസ്റ്ററാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഓര്‍ക്കണം. ഞാന്‍ എടുത്ത നിലപാട് മുനീറിനോട് വീശദീകരിച്ചു. വാര്‍ത്താചാനല്‍ എന്ന നിലയ്ക്ക് അതിന്റേതായ സ്വാതന്ത്ര്യം അനുവദിക്കണം എന്നതായിരുന്നു എന്റെ വാദം. ആ വാര്‍ത്ത എയര്‍ ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം ഉള്‍പ്പടെയുളളവരുമായി ചര്‍ച്ച നടത്തിയത്. അന്ന് അതുപോലൊരു വാര്‍ത്ത മുനീറിന്നെതിരെയാണെങ്കില്‍ പോലും അദ്ദേഹത്തിന് ഒപ്പം നില്‍ക്കേണ്ടി വരുമായിരുന്നു. കാരണം കേരളത്തില്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു ഇന്ത്യാവിഷന്‍ അന്ന്. ചെറുപ്പക്കാരുടെ വലിയൊരു നിരയുടെ ആഗ്രഹത്തിന് എതിരായി പോകാന്‍ അന്ന് മുനീറിനെന്നല്ല ഒരു മാനേജ്‌മെന്റിനും ആകുമായിരുന്നില്ല. അദ്ദേഹവും അതാണ് ചെയ്തത്. അതിനാലാണ് ഞാന്‍ മുനീറിനെ ഏറ്റവും വലിയ ഡമോക്രാറ്റും മതേതരവാദിയും സുഹൃത്തും ആയി അന്നും ഇന്നും കാണുന്നത്.



അതോടെ നിങ്ങളിരുവരും വൈക്കം അബ്ദുള്‍ഖാദര്‍ മൗലവിയും സ്വദേശാഭിമാനിയും ആയി മാറി എന്ന രീതിയിലും വര്‍ത്തമാനമുണ്ടായല്ലോ?

സെബാസ്റ്റ്യന്‍ പോള്‍ മാത്യഭൂമി ആഴ്ചപ്പചതിപ്പിലായിരുന്നു അത്തരം പ്രയോഗം നടത്തിയത്. ഇതൊന്നും ഞങ്ങള്‍ എന്തിനെങ്കിലും വേണ്ടിയായിരുന്നില്ല ചെയ്തത്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ ന്യൂസ് ചാനലിന്റെ ജനനമായിരുന്നു അന്ന്. അതാണ് ഇന്നത്തെ സ്വാതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിയത്. വാര്‍ത്തയെ ഇന്ന് ഏതെങ്കിലും ഒരു പത്രത്തിന് ഒളിപ്പിച്ചു വെച്ച് രാവിലെ വായനക്കാരന് എത്തിച്ചു കൊടുക്കാന്‍ സാധ്യമാകാതായി. കാലങ്ങളോളം പിന്നെ എങ്ങനെയാണ് വാര്‍ത്തയെ തമസ്‌ക്കരിക്കുന്നത്.?



താങ്കള്‍ പറഞ്ഞതുപോലെ ചെറുപ്പക്കാരുടെ വലിയ ഒരു നിരയുടെ ആഗ്രഹത്തിന് എതിരായി പോകാന്‍ അന്ന് മുനീറിന് കഴിഞ്ഞില്ല. പക്ഷേ, അതേ ചെറുപ്പക്കാരില്‍ ആരൊക്കയോ പിന്നീട് 'റെജീന വാര്‍ത്ത'യുടെ ചരിത്രം താങ്കള്‍ ഇപ്പോള്‍ പറഞ്ഞതിന് വിരുദ്ധമായി പ്രചരിപ്പിച്ചു. ഇതെങ്ങെനെ സംഭവിച്ചു?

ഇതുസംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അത് ഒരു വിഷയമായിപ്പോലും കാണുന്നില്ല ഞാന്‍. ചിലര്‍ തെറ്റിദ്ധരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടാകും.



ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായും സി.ഇ.ഒ.യായും പ്രവര്‍ത്തിച്ച കാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

എന്റെ 37 വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ പെരുമാറിയിട്ടുളളത് ഇന്ത്യാവിഷന്‍ ന്യൂസ് ഡസ്‌കിലാണ്. കാരണം ഞാന്‍ രാവിലെ മുതല്‍ രാത്രിവരെ അവിടെയുണ്ടാകും . എല്ലാ വിഷയത്തിലും ഞാന്‍ ഇടപെട്ടിരുന്നു. അവിടെയുളള ആര്‍ക്കും എതു സമയത്തും എന്നോട് സംവദിക്കാന്‍ കഴിയുമായിരുന്നു. എല്ലാ വിഷയത്തിലും ഞാന്‍ അചഞ്ചലനായി നിലകൊണ്ടു. ഇന്ത്യവിഷന്‍ എന്ന ചാനല്‍ ഇന്ന് എന്താണോ അത് എന്റെ കൂടി പ്രവര്‍ത്തനം കൊണ്ടാണ്. ഇന്ത്യാവിഷന്‍ തുടക്കത്തില്‍ വലിയതോതിലുളള സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. അന്ന് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്ന സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുക, ഉത്തേജനം കൊടുക്കുക എന്നതായിരുന്നു എന്റെ റോള്‍. പിന്നെ ഞങ്ങള്‍ വാടകയ്ക്ക് എടുത്ത സാങ്കേതിക ഉപകരണങ്ങള്‍ക്ക് വാടക കൊടുക്കാനില്ലാതായപ്പോള്‍, അതെല്ലാം കൂടി ഒന്നിച്ച് എടുത്ത് കൊണ്ടു പോയപ്പോള്‍ പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്ത് ചാനലോടിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. അന്ന് വാടക കൊടുത്തിട്ടാണങ്കിലും ടോമിന്‍ തച്ചങ്കരിയായിരുന്നു സഹായിക്കാനുണ്ടായിരുന്നത്. പിന്നീട് സാറ്റലൈറ്റ് ഫ്രീക്വന്‍സി പ്രൊവൈഡറായ 'തായ്‌കോം നമ്മുടെ ചാനല്‍തന്നെ ഓഫ് ചെയ്ത് കളഞ്ഞു. വീണ്ടും അതിന്റെ തുടര്‍ച്ച നിലനിര്‍ത്തുകയും നിരന്തരമായി ശമ്പളം കിട്ടാതെ വന്ന സഹപ്രവര്‍ത്തകര്‍ക്ക് ആത്മമ വീര്യം നല്‍കുകയുമായിരുന്നു എന്റെ റോള്‍. സൂം കമ്പനി ഞങ്ങളുടെ ഉപകരണങ്ങളെല്ലാം എടുത്തുകൊണ്ടുപോയ സമയത്തായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. വാരികുന്തവുമായാണ് അന്നത്തെ ടി.വി. സ്റ്റാര്‍വാറിനെ ഇന്ത്യാവിഷന്‍ നേരിട്ടത്. അന്നും ഇന്ത്യാവിഷന്റെ ജേണലിസം സ്പിരിറ്റിനായിരുന്നു ഒന്നാം സ്ഥാനം.

ഇതിനിടയിലാണ് മനോരമ ന്യൂസ് ചാനലിന്റെ കടന്ന് വരവ്. ഏതാണ്ട് 40% വരുന്ന സഹപ്രവര്‍ത്തകര്‍ ഒറ്റമാസം കൊണ്ട് ഇന്ത്യാവിഷന്‍ വിട്ടുപോയി. അന്ന് ചാനലിന് ഒരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഞാന്‍. എന്റെ ഇക്കഴിഞ്ഞ ഏഴര -ഏട്ട് വര്‍ഷത്തെ ജീവിതകാലഘട്ടത്തില്‍ അനുഭവിച്ച വെല്ലുവിളികള്‍ വെച്ചുനോക്കുമ്പോള്‍- അങ്ങനെയൊരു കാലഘട്ടം ജീവിതത്തില്‍ മുന്‍പുണ്ടായിട്ടില്ല.ഇനി ഉണ്ടാകുകയും ഇല്ല. എനിക്ക് വ്യക്തിപരമായി പറഞ്ഞാല്‍ ജീവിക്കാന്‍ പണം ആവശ്യമില്ല. ഓഫിസിലും വീട്ടിലുമായാണ് ജീവിതം. ഒരു കാലി ചായപോലും പുറത്തുനിന്ന് വാങ്ങിക്കുടിക്കാറില്ല.

അക്കാലത്ത് എനിക്ക് മുട്ടിനു മുട്ടിന് അവാര്‍ഡ് കിട്ടുമായിരുന്നു. ഓരോമാസവും ഓരോ അവാര്‍ഡ്. ആ അവാര്‍ഡ് തുക കൊണ്ടാണ് ഞാന്‍ അന്ന് കഴിഞ്ഞ് പോയിരുന്നത്. എന്റെ മകന്‍ ശങ്കരന്‍ ഉണ്ടായ കാലമായിരുന്നു അത്. അവന് ഒന്നര - രണ്ട് വയസ്സൊക്കെ ആയകാലത്ത് രാത്രി പന്ത്രണ്ടുകഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്ത് പോകുമായിരുന്നു. ഞാനും ഭാര്യയും എന്റെ മകനും എന്റെ ഒരു പഴയ മാരുതി കാറില്‍ പുറത്ത്‌പോകും. അപ്പോഴായിരുന്നു ഞങ്ങള്‍ പരസ്പരം കണ്ടിരുന്നത്. അന്ന് ആറു രൂപയായിരുന്നു ഒരു കപ്പ് മില്‍മ ഐസ്‌ക്രീമിന്. ഒരു ദിവസം ആ രൂപയ്ക്കായി ഞാനും ഭാര്യയും കൂടി വീടുമുഴുവന്‍ തിരഞ്ഞു. എല്ലാം തട്ടിക്കുടഞ്ഞ് നടത്തിയ തിരച്ചിലിനൊടുവില്‍ ഞങ്ങള്‍ക്കന്ന് ഒന്‍പതു രൂപ ലഭിച്ചു. അതൊക്കെ ആ കാലഘട്ടത്തില്‍ മാത്രം സംഭവിക്കുന്ന, വലിയ അനുഭവങ്ങളായിരുന്നു. അതൊന്നും ഇനി തിരികെ കിട്ടുകയുമില്ല.



അക്കാലത്തൊക്കെ അച്ഛനുമായുളള ബന്ധമെങ്ങനെയായിരുന്നു? ഈ അവസ്ഥയൊക്കെ അദ്ദേഹം അറിയുന്നുണ്ടായിരുന്നോ?

ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അച്ഛന് അച്ഛന്റെ വഴിയും എനിക്ക് എന്റെ വഴിയും ആണ് അന്നും ഇന്നും. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അച്ഛനുമായി സംവദിക്കുന്നത് ഒരു ബുദ്ധിമുട്ടും ഇല്ല. അച്ഛന്‍ അച്ഛന്റെ കാര്യം ചെയ്യുന്നു. എം.വി.രാഘവന്റെ മകന്‍ എന്നതില്‍ എനിക്ക് അഭിമാനമേയുളളൂ. എം.വി.രാഘവന്‍ ഒരു അഴിമതി ചെയ്തു എന്ന് ഇതുവരെ ആരും ആരോപിച്ചിട്ടുപോലുമില്ല. പിന്നെ അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനമെ ഉണ്ടാകൂകയുളളൂ. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രിയ കക്ഷി സ്വഭാവത്തില്‍ ഞാന്‍ ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹവുമായി അഭിമുഖം നടത്തുമ്പോള്‍ എനിക്ക് ജാള്യത ഉണ്ടാകേണ്ട കാര്യമില്ല.



പല ഘട്ടങ്ങളിലായി പല രാഷ്ട്രിയ കക്ഷികള്‍ ഇന്ത്യാവിഷനെ ബഹിഷ്‌കരിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികളില്‍ നിന്ന് ആളെപ്പോലും കിട്ടാത്ത അവസ്ഥയുണ്ടായി എന്തു കൊണ്ടായിരുന്നു ഇത്തരം കാര്യങ്ങള്‍ സംഭവിച്ചത്? സി.പി. എമ്മുമായി അകന്നുനിന്നപ്പോഴും വി.എസ്. അച്യുതാനന്ദനുമായി ഇന്ത്യാവിഷനുളള ബന്ധം എങ്ങനെയുളളതായിരുന്നു?

എല്ലാ പാര്‍ട്ടികളും ഞങ്ങളെ ബഹിഷ്‌കരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് എ.കെ. ആന്റണി അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന് ഇടയാക്കിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടത് ഇന്ത്യാവിഷനില്‍ ആയിരുന്നു.കോണ്‍ഗ്രസിലെ വിഴുപ്പലക്കലുകള്‍, യു.ഡി.എഫിലെ പൊറാട്ടുനാടകങ്ങള്‍ എല്ലാം ഞങ്ങള്‍ തുറന്നു കാണിച്ചു. യു.ഡി.എഫ് ഞങ്ങളുടെ ചാനലുമായി സഹകരിക്കേണ്ട എന്ന് തീരുമാനിച്ചു. അതിനുശേഷം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ഏതാണ്ട് 100% ശരിയായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുമ്പോള്‍ യു.ഡി.എഫിന്റെ ഭാഗം പറയാന്‍ ചാനലില്‍ വരാന്‍ ആരും തയ്യാറായിരുന്നില്ല.



ബി.ജെ.പി. യുടെ വോട്ടുകച്ചവടം റിപ്പോര്‍ട്ട് ചെയ്തതിന് അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് പി.എസ്. ശ്രിധരന്‍ പിളള അയച്ച വക്കീല്‍ നോട്ടീസിന്റെ ഗതിയെന്തായെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവോ പാര്‍ട്ടിയോ ഉന്നയിച്ചിട്ടില്ലാത്ത രീതിയില്‍ വി.എസ്സിന്റെ നേതൃത്വത്തില്‍ ഇടതുജനാധ്യപത്യ മുന്നണി ഭൂമിരാഷ്ട്രിയം, പരിസ്ഥിതി, സ്ത്രീ വിഷങ്ങള്‍ ഉന്നയിച്ച് മുന്നോട്ടുവന്നപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്നുഞങ്ങള്‍. അന്ന് ഞങ്ങള്‍ തുറന്ന് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഒരു വര്‍ഷം, രണ്ടു വര്‍ഷം ഞങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായി കാത്തു നിന്നു. അവര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതിയിരുന്നു. ആ കാത്തിരിപ്പ് വെറുതെയായിരുന്നു എന്നാണ് പിന്നീട് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഈ സര്‍ക്കാരിന്റെ കൊളളരുതായ്മകള്‍ ഞങ്ങള്‍ പൊതുജന സമക്ഷത്തില്‍ കൊണ്ടുവന്നു. അപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരും ലിഗുകാരെപ്പോലെ,കോണ്‍ഗ്രസ്സുകാരെപ്പോലെ ബി.ജെ.പി.ക്കാരെപ്പോലെ ഞങ്ങളെ വേട്ടയാടി. പക്ഷേ, കാലം ഞങ്ങളെ ശരിയെന്ന് തെളിയിക്കും. ഇനിയും യു.ഡി.എഫ്., എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ വരും. ഞങ്ങള്‍ നല്ലതിനൊപ്പമായിരുന്നു നിന്നത്.



താങ്കളുടെ ഇത്തരം വാദങ്ങളിലെല്ലാം തെളിയുന്ന ഒരു വസ്തുതയുണ്ട്. ഇന്ത്യാവിഷന്‍ മീഡിയ ആക്ടിവിസം ആണ് അത്. ഇതാണോ ഇന്നത്തെ കാലത്തിനുവേണ്ട മാധ്യമ പ്രവര്‍ത്തനം.?

വലിയ തോതിലുളള മീഡിയ ആക്ടിവിസത്തിന്റെ കാലമായിരിക്കുന്നു. സാധാരണരീതിയിലുളള ചട്ടക്കൂടില്‍ നിന്നു കൊണ്ടുളള മാധ്യമ പ്രവര്‍ത്തനം ഇനി ആര്‍ക്കും ഉപകരിക്കില്ല. വികസനത്തിന് ശക്തമായി പിന്തുണ നല്‍കാം, അഴിമതിയെ എതിര്‍ക്കണം, പരിസ്ഥിതിയെ സംരക്ഷിക്കണം. സഹജീവികളോട് കരുണ കാട്ടണം. തെറ്റിനെ തെറ്റായി കാണുകയും തുറന്നെതിര്‍ക്കേണ്ടതിന്റെയും ശരിക്കൊപ്പം നില്‍ക്കേണ്ടതിന്റെയും കാലഘട്ടം വന്നു ചേര്‍ന്നിരിക്കുന്നു. ഇനി സമയമില്ല. മീഡിയയ്ക്ക് ഒരു റോള്‍ നിര്‍വഹിക്കാനുണ്ട്. ആ റോള്‍ നമുക്ക് പുനര്‍നിശ്ചയിക്കേണ്ടിയിരിക്കുന്നു. അതിന് ഒരു ചാനല്‍ മാത്രം പോരാ. അതിനാലാണ് ഒരു ഇന്ററ്റാക്ടീവ് മീഡിയ വേണം എന്ന് ഞാന്‍ നേരത്തെ പറഞ്ഞത്.



സി.പി.എമ്മും ഇന്ത്യാവിഷനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു കൂടി ഒന്ന് വിശദമാക്കാമോ?

പാര്‍ട്ടിക്ക് ഏറ്റവും സങ്കീര്‍ണമായ ഒരു കാലഘട്ടമാണ് ഇന്ത്യാവിഷന്റെ കാലഘട്ടം. പാര്‍ട്ടിയുടെ അച്ചടക്കം ഏറ്റവും കൂടുതല്‍ അലങ്കോലമായത്, വിഭാഗീയത അനുഭവിച്ചത്, അണികള്‍ക്ക് വിശ്വാസച്ചോര്‍ച്ച ഉണ്ടായത് ആ കാലഘട്ടത്തിലായിരുന്നു. സ്വാഭാവികമായിട്ടും അന്ന് ഏറ്റവും പ്രധാനപ്പെട്ട ന്യൂസ് ചാനലിനോടാകും അവരുടെ വിരോധം. ഞങ്ങള്‍ തെറ്റാണ് പറയുന്നതെന്ന് അവര്‍ക്ക് അണികളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണെന്ന് അണികളെ വിശ്വസിപ്പിക്കുന്നതിനുളള പ്രചാരണം ആയിരുന്നു നടന്നത്. അത് എന്നെങ്കിലും ഒരിക്കല്‍ സി.പി.എം. സമ്മതിക്കും. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്തയെടുത്ത് അത് തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പകരം ഞങ്ങള്‍ അടക്കം ഉളളവര്‍ കൊടുത്ത വാര്‍ത്തകള്‍ പൂര്‍ണ്ണമായും ശരിയായിരുന്നു എന്നാണ് പാര്‍ട്ടി രേഖകള്‍ പറയുന്നത്. സി.പി.എമ്മിന്റെ 'ഒരുകോടി- രണ്ടുകോടി വിവാദം ഉദാഹരണമാണ്. അതില്‍ ലിസില്‍ നിന്ന് വേണുഗോപാല്‍ ഒരുകോടി വാങ്ങി എന്ന വാര്‍ത്ത ഇന്ത്യാവിഷന്റെ ബ്രേക്കിങ് ആയിരുന്നു. അതിന് പിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി വാങ്ങിയെന്ന വാര്‍ത്ത മാതൃഭൂമി ബ്രേക്ക് ചെയ്തത്. ഇതില്‍ ആദ്യം പറഞ്ഞ ഒരുകോടിയുടെ വാര്‍ത്ത യഥാര്‍ഥത്തില്‍ എനിക്കായിരുന്നു ആദ്യം കിട്ടിയത്. ഇത്തരത്തില്‍ ദേശാഭിമാനി ലോക്കല്‍ കമ്മറ്റിയില്‍ ഒരു പ്രശ്‌നമുണ്ടെന്നും അങ്ങനെയൊരു വാര്‍ത്ത വന്നാല്‍ ഒന്ന് നോക്കിയേ കൊടുക്കാവൂ എന്നും പറഞ്ഞ് എനിക്കൊരു കോള്‍ വന്നതായിരുന്നു തുടക്കം. പഴയ ദേശാഭിമാനിക്കാരെ വെച്ചു തന്നെ ഞാന്‍ ലോക്കല്‍ കമ്മറ്റിയില്‍ പുകയുന്ന പ്രശ്‌നങ്ങള്‍ അറിഞ്ഞു. അത് ഞാന്‍ റിപ്പോര്‍ട്ടര്‍ക്ക് കൈമാറി. ഇതിന് പിന്നാലെ രണ്ടുകോടി വാര്‍ത്തയും കൂടി വന്നതോടെ സി. പി.എമ്മിന് വലിയ തലവേദനയായി. ഇതൊക്കെയാകണം പാര്‍ട്ടിയുടെ വിരോധത്തിന് കാരണം. സി.പി.എമ്മിന്റെ ബഹിഷ്‌കരണം കുറേക്കാലം തുടര്‍ന്നിരുന്നു. 2008-ല്‍ 'ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനച്ചടങ്ങിന് വി.എസ്സി.നെ ക്ഷണിക്കുന്നതിനായി ഞാനും മുനീറും ഇന്ത്യാവിഷന്റെ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദിന്‍ ഫാറൂഖിയും കൂടി പോയി. 'എന്തു കൊണ്ടാണ് ചാനലും പാര്‍ട്ടിയും ഇങ്ങനെ അകന്നു കഴിയുന്നത്? എന്ന് വി.എസ്. ചോദിച്ചു. 'ഞങ്ങള്‍ക്ക് ഒരു അകല്‍ച്ചയുമില്ല. പാര്‍ട്ടിക്ക് ചില തെറ്റിദ്ധാരണകളുണ്ടെന്ന് തോന്നുന്നു. എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഞങ്ങള്‍ ക്ലിഫ് ഹൗസില്‍ നിന്ന് പുറപ്പെട്ട് മ്യൂസിയത്തിന്റെ അടുത്തുവരെ എത്തിയപ്പോഴേയ്ക്കും വി.എസ്സിന്റെ ഫോണ്‍ വന്നു. 'വിജയനുമായി ഒന്ന് സംസാരിക്കണം, തെറ്റിദ്ധാരണ മാറ്റണം. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വി.എസ് തന്നെ സമയവും പറഞ്ഞു. 'നാലുമണിക്ക് എ.കെ.ജി. സെന്ററില്‍ ചെന്നാല്‍ വിജയനെ കാണാം. അങ്ങനെ വി.എസ്. അറേഞ്ച് ചെയ്ത് തന്ന സമയത്തുതന്നെ ഞാന്‍ എ.കെ.ജി. സെന്ററില്‍ എത്തി പിണറായി വിജയനെ കണ്ടു. അദ്ദേഹം വളരെ സൗഹൃദത്തോടെയായിരുന്നു ഇടപെട്ടത്. അന്ന് കണ്ണൂരില്‍ പാര്‍ട്ടി ഓഫിസിന്റെ ചുമരില്‍ ഒരു പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് പങ്കുണ്ടോ എന്ന സംശയമായിരുന്നു പിണറായി വിജയന്‍ ഉന്നയിച്ചത്. ഞാന്‍ ഞങ്ങളുടെ ഭാഗം വ്യക്തമാക്കി. അങ്ങനെ പാര്‍ട്ടിയുടെ ബഹിഷ്‌കരണവും അവസാനിച്ചു. ഇന്നും ചില സഖാക്കള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. പക്ഷേ, ഞങ്ങള്‍ എല്ലാ പാര്‍ട്ടികളെയും എതിര്‍ത്തിട്ടുണ്ട്. തെറ്റുചെയ്തവരെ വെറുതെ വിട്ടിട്ടില്ല. നിഷ്പക്ഷരാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ജീവിതം കൊണ്ടാണ് തെളിയിക്കുന്നത്. നാളെ ഞങ്ങളെപ്പോലുള്ളവര്‍ അത് തെളിയിക്കും,. ഞങ്ങള്‍ നിഷ്പക്ഷരായിരുന്നു. ഞങ്ങളായിരുന്നു ശരി.



ചാനല്‍ വിട്ടതിനുശേഷം താങ്കള്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുവരെ കേള്‍ക്കുന്നു. എത്ര മാത്രം യാഥാര്‍ഥ്യമുണ്ടതില്‍? എന്താണ് താങ്കളുടെ രാഷ്ട്രിയം?

അസംബന്ധമാണ് ഇതൊക്കെ. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. രാഷ്ട്രദീപികയിലോ മറ്റോ ആണെന്നുതോന്നുന്നു ഇത്തരം ഒരു വാര്‍ത്ത വന്നത്. പൂര്‍ണമായും തെറ്റാണത്. പിന്നെ എന്റെ രാഷ്ട്രീയം, അടിസ്ഥാനപരമായി ഞാനൊരു സോഷ്യലിസ്റ്റാണ്. എന്നാല്‍ അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപം വന്നിട്ടില്ല.



ചാനല്‍ വിട്ടെങ്കിലും എന്തൊക്കെയാണ് താങ്കള്‍ക്ക് ഇന്ത്യാവിഷനെക്കുറിച്ച് ഇപ്പോഴുളള പ്രതീക്ഷകള്‍?

ഇന്ത്യാവിഷന്‍ എന്റെ കൂടി കുഞ്ഞാണ്. ഇന്ത്യാവിഷനോട് എനിക്ക് സ്‌നേഹക്കുറവും ഇല്ല. ഏഷ്യാനെറ്റിനോടും എനിക്ക് വലിയ ആഭിമുഖ്യം ഉണ്ട്. ഞാന്‍ ജോലി ചെയ്ത രണ്ടുസ്ഥാപനങ്ങളോടും എനിക്ക് ഇഷ്ടമാണ്. മുനീറിനോട് എനിക്ക് സ്‌നേഹാദരവുണ്ട്. അവിടെ ജോലി ചെയ്യുന്ന ഒരാള്‍ക്കും എന്നെ തള്ളിപ്പറയാനോ എനിക്ക് അവരെ മറക്കാനോ സാധ്യമല്ല. പക്ഷേ, ഇവിടെ ഒരു വേര്‍പിരിയല്‍ അനിവാര്യമായിരുന്നു. അത് പുതിയ സാധ്യതകള്‍ തുറക്കുമായിരിക്കും.





കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്

No comments:

Post a Comment